Friday, July 9, 2010

കനവിന്റെ ജാലകങ്ങളില്‍


പുത്തഞ്ചേരി പുഴയുടെ ചിറ്റോളങ്ങള്‍ക്ക് എന്തെല്ലാം പറയാനുണ്ട്. ഇന്നലെകളില്‍ സംഗീതം നിറച്ച ഹൃദയവുമായി പുഴയിലേക്ക് നിഴല്‍ വീഴ്ത്തിയ ആ കാമുകനെ കുറിച്ച്. നിഴലും സംഗീതവും ഓളങ്ങളില്‍ വെട്ടിത്തിളങ്ങിയ പകലുകള്‍. കര്‍ക്കിടകവും മകരവും ചിങ്ങവും ഒരേ പോലെ പ്രാര്‍ഥനയോടെ നിന്നത്. അവിടെ സംഗീതം ആത്മാവിന്റെതാണ്. ആത്മാവില്‍ കലരുമ്പോഴാണ് അത് പരബ്രഹ്മവുമായി ലയിച്ചു ചേരുക.
ഓളങ്ങളില്‍ നോക്കി അങ്ങനെ നില്‍ക്കുമ്പോള്‍ നിശ്വാസം പോലെ കാറ്റ്. ചിലപ്പോള്‍ കാറ്റ് പറയും പോലെ, മരണമില്ലാത്ത കാമുകനായിരുന്നു ഗിരീഷ്‌ പുത്തഞ്ചേരി. ഓരത്തു കുന്നിന്‍ മുകളില്‍ തലയുയര്‍ത്തി ഒറ്റപ്പെട്ട ഒരു വൃക്ഷം . ഏതോ തണല്‍ മരത്തിന്റെ അര്‍ത്ഥവത്തായ മൌനം പോലെ. വരണ്ട നെഞ്ചിലേക്ക് തുളച്ചു കയറുന്ന ഇന്ദ്രിയാനുഭൂതിയായി അത് നിലകൊള്ളുന്നു. പുഴയുടെ നിര്‍വൃതി പോലെ ചിറ്റോളങ്ങള്‍ ..

പാതിപാടിയ പാട്ടുപോലെ പ്രകൃതിയില്‍ ലയിച്ചു ചേര്‍ന്ന പ്രിയ കവിയുടെ ജന്മഗൃഹം തേടി വന്നിരിക്കുകയാണ്. ബസ്സിറങ്ങി നടക്കുമ്പോള്‍ ഒരു തീര്‍ഥയാത്രയുടെ അനുഭൂതിയൊക്കെ ഉണ്ടായിരുന്നു. എത്രയോ ആശിച്ചു നേരില്‍ കാണാന്‍ . എന്നിലെ പ്രണയത്തിന്റെ വിഹ്വലതകളുടെ തന്ത്രികള്‍ മീട്ടിയ സായാഹ്നങ്ങളുടെ ഓര്‍മയില്‍… ഇടയ്ക്കു എപ്പോഴോ പെട്ടികടയില്‍ നിന്നും നാരങ്ങാ വെള്ളം കുടിച്ചു തിരിയുമ്പോള്‍ കൂടെ അദ്ദേഹം ഉള്ളതായി തോന്നി. ഇടുങ്ങിയ ചെമ്മണ്‍ പാതയില്‍ നിന്നു വലത്തോട്ടു കുത്തനെ ഒരു ഇടവഴിയിറക്കം. കല്ലുവെട്ടു കുഴിയുടെ ഓരത്തൂടെ . വരണ്ട മണ്ണും, ചിലമ്പിച്ച കാറ്റും . കവി സ്മരണയില്‍ പിടയുകയാണ് മനസ്സ്.
” അഗ്നിയായ് കരള്‍ നീറവേ
മോക്ഷമാര്‍ഗം നീട്ടുമോ ?”
കരള്‍ നൊന്തു പിടഞ്ഞ കവി വാക്യം.
” ഇഹപര ശാപം തീരാനമ്മേ
ഇനിയൊരു ജന്മം വീണ്ടും തരുമോ ?”
മറ്റൊരു ജന്മത്തിലെങ്കിലും ആ കടം വീട്ടാന്‍ കഴിഞ്ഞെങ്കില്‍…
“അമ്മെ .. സ്വയമെരിയാനൊരു
മന്ത്ര ദീക്ഷ തരുമോ ?”
മുക്തി നേടാനാവാത്ത പാപങ്ങള്‍.അമ്മയെന്നും പിടയുന്ന യാഥാര്‍ത്യമായിരുന്നു കവിക്ക്‌. അവഗണനയുടെ മുറിപ്പാടുകളില്‍ തഴുകി അമ്മ മഴക്കാറ് പൊഴിക്കുന്ന കണ്ണുനീരില്‍ സര്‍വ്വവും വെന്തു പോവും എന്ന് കവി ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു . ഓര്‍മ്മകള്‍ നഷ്ടപെട്ട സ്വന്തം അമ്മയെ ഒരു നിമിഷം കവി ഓര്‍ത്തു കാണും .ഇന്നും ഗിരീഷ്‌ എന്ന മകന്‍ ഈ ഭൂമിയില്‍ ഇല്ലെന്നു അറിയാതെ ഓര്‍മ്മകളില്‍ പരതുകയാവും ആ അമ്മ.മുറിയിലെ മങ്ങിയ ഇരുട്ടില്‍ ചിലപ്പോള്‍ ആ അമ്മ മകന്റെ കാലൊച്ചെക്കായി കാതോര്‍ക്കുകയും. ഓര്‍മ്മകള്‍ നഷ്ടപ്പെടുക ഒരു മഹാഭാഗ്യമായി ഇടക്കെങ്കിലും ഓര്‍ക്കുന്നുണ്ടാവാം. ഓര്‍മ്മകള്‍ ഇല്ലെങ്കില്‍ പിന്നെ വിരഹമില്ലല്ലോ. പക്ഷെ എനിക്ക്, ആ മരചാര്‍ത്തുകളില്‍ നോക്കുമ്പോള്‍ എന്തെന്നില്ലാത്ത വേദന. കൂടപ്പിറപ്പ് നഷ്ടപ്പെട്ടവന്റെ തേങ്ങല്‍. അതൊരു ഒച്ചയില്ലാ നിലവിളിയോ? ഇരുട്ടടച്ച ഇലചാര്‍ത്തില്‍ നിന്നും ഇടയ്ക്കു കുയിലിന്റെ കൂവല്‍ കേള്‍ക്കായി. അത് മറ്റൊരു വേദന. അതേ കുയില്‍ എത്രയോ വട്ടം ആ കവിക്കായി പാടിയിട്ടുണ്ടാവും. ആ ശ്രുതി പിന്തുടര്‍ന്ന് അദ്ദേഹം ഏതെല്ലാം അദൃശ്യ ലോകത്തേക്ക് മനസ്സാ സഞ്ചരിചിട്ടുണ്ടാവും. ഇല്ലാത്ത കടലാസില്‍ കുറിക്കാത്ത അക്ഷരങ്ങളായി ആ ജീവിതം ചിതറി കിടക്കുന്നു.

പ്രണയം
———-
പിടിച്ചടക്കല്‍ അല്ല പ്രണയം. ഒരു മഞ്ഞു തുള്ളിയായ് മനസ്സില്‍ പതിച്ച് ഒരു നദിയായ് പുറത്തേക്ക് ഒഴുകുന്നത്‌. പ്രണയത്തിന്റെ ആദ്യ നാള്‍വഴികളില്‍ സമയാവബോധങ്ങളുടെ നേരറിവുകളില്‍ നിന്നു പോലും വ്യതിചലിച്ച് ഒരു പദ നിസ്വനം മാത്രം കാതോര്‍ത്ത് ..
” പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടി കടന്നെത്തുന്ന പദനിസ്വനം ”
അതെ .കനവിന്റെ ജാലകങ്ങളില്‍ മുട്ടി വിളിക്കുന്ന മൃദുമന്ത്രണം .
അതാണെങ്കിലോ ….
” എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു ”
എന്ന് പതിയെ പറയുകയാണ്‌. മഞ്ഞു മറയ്ക്കപ്പുറത്ത് പാതി തെളിയുന്ന മുഖം . പ്രണയത്തിന്റെ നീളുന്ന, എന്നാല്‍ അനന്തമായ ആ വഴികളില്‍ അത് ഹൃദയത്തില്‍ ഉറച്ചുപോയ മഞ്ഞു ശിലയാവുകയാണ്. ഓര്‍മ്മകളില്‍ മാത്രം അലിയുന്നത്.
” മറന്നിട്ടുമെന്തിനോ മനസ്സില്‍ തുളുമ്പുന്നു
മൌനാനുരാഗത്തിന്‍ ലോലഭാവം ”
അതെ. ശരിക്കും പ്രണയത്തിന്റെ തീക്ഷ്ണതകളില്‍ ജീവിത യാഥാര്‍ത്യങ്ങളിലെ നെരിപ്പോടിന്റെ ചൂടേറ്റ് അത് ഉരുകാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ് .

ഒരു ഗാനരചയിതാവ് എന്ന വിശേഷണങ്ങള്‍ക്കപ്പുറം , പേര് ചാര്‍ത്ത്ലിന്നിടയില്‍, എല്ലാം തികഞ്ഞ കവിയെയാണ്‌ നമ്മള്‍ ദര്‍ശിക്കുന്നത്.
” ഒരു രാത്രി കൂടി വിട വാങ്ങവേ ”
” ആരാരും കാണാതെ ആരോമല്‍ തൈമുല്ല ”
” മൂവന്തി താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍ ”
” ഉറങ്ങാതെ രാവുറങ്ങീലാ ”
എന്നീ ഗാനങ്ങള്‍ വെറും ചലച്ചിത്ര ഗാനങ്ങള്‍ മാത്രമല്ല. തികച്ചും ഒരു കവി ഹൃദയത്തില്‍ നിന്നും ഉരുകിയൊലിച്ചത് . അങ്ങനെ ഒന്ന് കവിതയുടെ ശരിയായ ദിശയില്‍ നിന്നേ പുറത്തു വരുള്ളൂ.അവിടെ സ്വന്തം നിലപാട് തറ വിറ്റു കവി ആ പരബ്രഹ്മത്തിന്റെ കവിതാ സൂക്ഷിപ്പ്കാരനിലേക്ക് ഉയര്‍ത്തപ്പെടുകയാണ്. ചെരുപ്പിനൊത്ത് കാല്‍ മുറിക്കുന്ന ഇക്കാലത്ത് എക്കാലത്തേക്കുമായി നിലനില്‍ക്കാന്‍ അങ്ങനെ എത്ര രചനകള്‍.

കടുത്ത ജീവിത യാഥാര്‍ത്യങ്ങളുടെ കൂടെ സഞ്ചരിച്ചവനാണ് പുത്തഞ്ചേരി . ദേവാസുരം എന്ന സിനിമയിലെ ഗാനം ആ വിങ്ങലില്‍ നിന്നു പിറന്നത്‌. ഈ ബഹുമുഖ പ്രതിഭയെ പുറംലോകം കൂടുതല്‍ അറിയാതെ പോയി . അതായത് കൂട്ടായ സിനിമാ പ്രവര്‍ത്തനത്തില്‍ പേര് വയ്കപ്പെടാത്ത നിരവധി സംഭാവനകള്‍ അദ്ദേഹം ചെയ്യുകയുണ്ടായി എന്ന് സഹോദരന്‍ പ്രവീണ്‍ അനുസ്മരിക്കുകയുണ്ടായി . തന്നിലെ അന്തര്‍ലീനമായ കഴിവുകള്‍ പകര്‍ന്നു നല്‍കുന്നതില്‍ തെല്ലും പിശുക്കോ , മടിയോ കാണിക്കാത്തയാള്‍ ആയിരുന്നു പുത്തഞ്ചേരി എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുക ഉണ്ടായി. വളരെ കുറച്ചേ നമുക്ക് പകര്‍ന്നു കിട്ടിയിട്ടുള്ളൂ . കിട്ടിയതോ എന്നതിലപ്പുറം കിട്ടാനുണ്ടായിരുന്നതോ എന്ന് ചോദിച്ചു പോകുകയാണ്. ഇദ്ദേഹം ഗാനരചനകള്‍ക്കൊപ്പം കഥ, തിരക്കഥ മേഖലകളിലും കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. നാലോളം പൂര്‍ണ്ണ തിരക്കഥകള്‍ ഡീ ടി പി വരെ എടുത്തു കഴിഞ്ഞിരിക്കുന്നു. അഭ്രപാളികളില്‍ ചലനങ്ങള്‍ സൃഷ്ടികേണ്ടവയായിരിക്കണം അവ. വെളിച്ചം കാണേണ്ടത് അവശ്യം. വേണ്ടപെട്ടവര്‍ ശ്രദ്ധിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഇടക്കെപ്പോഴോ ഒരു സ്വര്‍ഗ്ഗ ഗായകന്റെ വേഷം അണിയിപ്പിച്ചു മരണം അദ്ദേഹത്തെ കൂട്ടികൊണ്ട് പോയപ്പോള്‍ നമുക്കായ് ഇവിടെ അവശേഷിപ്പിച്ചത് കഴിഞ്ഞ കാലത്തിന്റെ കൈ വെള്ളയില്‍ എഴുതിയ കുറെ സ്വര്‍ണ്ണ വരവര്‍ണ്ണനകള്‍ .
കവിയുടെ ഭൌതികശരീരത്തിന്റെ അസാന്നിധ്യത്തില്‍ ,കവി എഴുതിയ പോലെ….
” വെണ്ണിലാവു പോലും നമുക്കിന്നെരിയും വേനലായി ”

ദൂരെ സൂര്യന്‍ മറയുകയാണ്. ഇരുള്‍ മയങ്ങി വീഴാന്‍ തുടങ്ങുന്ന ഇടവഴിയിലൂടെ തിരികെ നടക്കുമ്പോള്‍ ശരീരത്തിന് ഭാരം കൂടും പോലെ. കവിയുടെ കാലടികള്‍ ഏറെ പതിഞ്ഞ പരുപരുത്ത നാട്ടുവഴിയുടെ അവസാനം വെറുതെ കുറച്ചു നേരം നിന്നു പോയി. ഓര്‍മ്മകളിലേക്ക് കുതിചെത്തുന്നു ഒരു ഗാനം … മൂവന്തിയുടെ ചെങ്കനലുകള്‍ വാരിവിതറുന്ന പടിഞ്ഞാറന്‍ ചക്രവാളം ഗദ്ഗദത്തോടെ ഇടറിപാടുന്നപോലെ …
” മനസ്സിന്‍ മണി ചിമിഴില്‍
പനിനീര്‍ തുള്ളി പോല്‍
വെറുതെ പെയ്തു നിറയും
രാത്രിമഴയായ് ഓര്‍മ്മകള്‍ “

No comments: