Wednesday, August 18, 2010

നീയെന്തിനെന്നെ പകര്‍ത്തിയെഴുതി

ഏതെല്ലാം പേരുകളിലൂടെ കടന്ന് ഒടുവില്‍ മരണത്തിന്റെ മൂടാപ്പിലൂടെ മടങ്ങിയ മാധവി കുട്ടി. ഓരോ പേരും ഇല കൊഴിച്ചില്‍ പോലെ. അല്ലെങ്കില്‍ ആത്മാവ് ഉടല്‍ മാറും പോലെ. ഒരു പേരില്‍ നിന്നും മറ്റൊന്നിലേക്കുള്ള ചുവടു മാറ്റത്തെ മരണമായും പുനര്‍ജനിയായും കാണട്ടെ. ഒടുക്കം ഉടല്‍ തന്നെ വലിച്ചെറിഞ്ഞു യാത്രയായപ്പോള്‍ ഇങ്ങകലെയിരുന്നു മനസ്സ് മന്ത്രിച്ചു , നീ പ്രണയമാണ്. നിനക്ക് ചേരുന്ന പേരും അത് തന്നെ. പ്രണയത്തിനു മരണമില്ലല്ലോ ആമീ!



ഗഹനതകള്‍ തിങ്ങുന്ന മനുഷ്യമനസ്സിന്റെ ബഹിര്‍ഗമനമാണ് മാധവിക്കുട്ടിയുടെ രചനകള്‍ . ആഗ്രഹങ്ങളുടെ കുത്തൊഴുക്കുകള്‍ , ഒളിഞ്ഞുനോട്ടങ്ങളുടെ വെളിപ്പെടുത്തലുകള്‍ , സര്‍വോപരി സ്വയം തുറന്നു കാട്ടല്‍. മനുഷ്യ മനസ്സിന്റെ ഒഴുക്കിനെതിരെ ആയിരുന്നു കഥാകാരിയുടെ തുഴച്ചില്‍. ചിന്തകളുടെ ഉറവിടം തേടി. ആ തുറക്കാത്ത വാതിലുകള്‍ അവര്‍ വലിച്ചു തുറന്നു. അവിടെ ആദ്യ ചിന്തകളുടെ വലിചിഴക്കലുകള്‍ നമ്മെ കാണിച്ചു തന്നു. അഴുക്കുചാലിലേക്ക്‌ അവ നീങ്ങുന്നത്‌. ചിരിച്ചു കാണിച്ച് വഞ്ചനയില്‍ മുഖം ഒളിക്കുന്നവരെ, കണ്ണടച്ച് സദാചാരത്തെ നഗ്നയാക്കുന്നവരെ , എല്ലാം അവര്‍ സമൂഹമധ്യത്തിലേക്ക് വലിച്ചിഴച്ചു. മുഖം മൂടികള്‍ വലിച്ചു കീറി. ആമി പലര്‍ക്കും ശത്രു ആയിത്തീര്‍ന്നത് ഇങ്ങനെ.തന്നിലെ എഴുത്തുകാരിയെ ആയിരുന്നില്ല ഒരിക്കലും അവര്‍ വായനക്കാര്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചിരുന്നത്.



സത്യങ്ങള്‍ അഥവാ മാനുഷിക വികാരങ്ങളില്‍ ഉണരുന്ന ശുഭവും ആശുഭവുമായ ചിന്തകള്‍, എത്ര അഴുക്കു ചാലുകളിലൂടെ ഒരു മനുഷ്യന്‍ തന്റെ മനസ്സ് വലിചിഴക്കുന്നുണ്ട്. പലപ്പോഴും ഒരു പുഞ്ചിരിയില്‍ പോലും, കാപട്യം , വഞ്ചന, എന്നിവ നിഴല്‍ വിരിക്കുമ്പോള്‍ പതിയെ കണ്ണടക്കുന്ന അവന്റെ അല്ലെങ്കില്‍ അവളുടെ യഥാര്‍ത്ഥ സംസ്കാരം. സമൂഹത്തിന്റെ സംസ്കൃതിയല്ല എഴുത്തുകാരി ഉയര്‍ത്തികാട്ടിയത് . മറിച്ച് മനുഷ്യന്റെ ഉള്ളില്‍ എപ്പോഴും കുതിച്ചു ചാടാന്‍ വെമ്പുന്ന കറ പുരണ്ട ആ സത്യത്തിനെയാണ്. അതുകൊണ്ട് തന്നെ മാന്യത നടിക്കുന്നവര്‍ക്ക് എന്നും മാധവിക്കുട്ടി വെറുക്കപ്പെട്ടവളും , ഭയക്കേണ്ടവളും കൂടിയായി തീരുന്നു. പക്ഷെ നാലപ്പാടിന്റെ മനോഹര പുഷ്പവാടിയില്‍ വിരിഞ്ഞ ആ വനകുസുമത്തിനു പരിമളം പരത്താതെ വയ്യല്ലോ..



എന്റെ കഥ എന്നാ ആത്മകഥയില്‍ പോലും പലരും തുറന്നെഴുതാന്‍ മടിക്കുന്ന സംഭവങ്ങളാണ്. സര്‍വ്വ സ്വതന്ത്രയായി , കെട്ടുപാടുകള്‍ ഇല്ലാത്ത ഒരു ലോകം ഈ ഭൂമിയില്‍ തന്നെ ജീവിച്ചുതീര്‍ക്കണം. ഈ ഉദ്ദേശ ശുദ്ധിയെ ആണ് നമ്മള്‍ ചോദ്യം ചെയ്തു കൊണ്ടിരുന്നത്. ഏതൊരാളും തന്റെ ശരീരത്തെ കുറിച്ച് എപ്പോഴും ബോധവാനായിരിക്കും . തേച്ചു കുളിപ്പിച്ച് , സുന്ദരമാക്കി നടത്താന്‍ . അതുപോലെ കറ തീര്‍ത്ത്‌ വെച്ച ഒരു മനസ്സിന്റെ ഉടമ. ആമിയായി പിച്ചവെച്ച്, കമലയായി വളര്‍ന്ന്, മാധവികുട്ടിയായി സ്ഥിരപ്രതിഷ്ഠ നേടി , കമലാസുരയ്യയായി നിര്‍വൃതി തേടി പരമാത്മാവില്‍ ലയിച്ചവള്‍.പേരുകളിലൂടെയുള്ള അവരുടെ യാത്രകളില്‍ കൂടി ജന്മ ശുദ്ധി നേടിയവള്‍. അവസാനം ഒരു ഗുല്‍മോഹര്‍ മരത്തിന്റെ വേരുകളിലേക്ക് പടര്‍ന്നു കയറി പ്രകൃതിയില്‍ ലയിച്ചവള്‍ .

ഈ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ നമിച്ചു കൊണ്ട്……

നീര്‍മാതളവും ഗുല്‍മോഹറും

—————————-
കടല്‍ക്കാറ്റടിച്ച് കയറുന്ന വീട്ടിലെ
ഏകാന്തതയില്‍
കടല്‍ മയൂരങ്ങളുടെ ജനനം ,

ഉപ്പുകാറ്റമര്‍ന്ന ചുണ്ടുകളില്‍
പ്രണയ ഗുല്‍മോഹര്‍ പൂവിന്റെ
സൂര്യതേജസ്സ് .

അസംതൃപ്തിയുടെ ഇരുളകറ്റാന്‍
പിടഞ്ഞു തീരുന്ന കാമനകള്‍ .

നീയും പിടഞ്ഞു തീരുകയായിരുന്നു.
2
നീര്‍ മാതളത്തിന്റെ ചുവട്ടിലെ
ഇളം തണുപ്പില്‍ നിന്നും
ഗുല്‍മോഹറിന്റെ കീഴിലെ
അന്ത്യ നിദ്രയിലക്ക് .
3
തലമുറകള്‍ക്ക് മേല്‍
നീ ഉണര്‍ത്തിയ ഉടല്‍ സ്വാതത്ര്യം .
അല്ലെങ്കില്‍
നഗ്നമായ ഉടലില്‍
നിന്റെതായ ഒരു പച്ചകുത്ത്.
നീ എന്നേക്കും നല്‍കിയ തിരിച്ചറിവ് .
4
അവ്യക്തമാവുന്ന ഏതോ
ചിത്രങ്ങളില്‍ ,
മനസ്സുകളുടെ തുടര്‍ സഞ്ചാരങ്ങളില്‍,
ഗഹനതയില്‍ നിന്ന് ഗഹനതയിലേക്ക് .
അസംതൃപ്തിയുടെ
ഗോവണിപ്പടികള്‍ ചവിട്ടി കടന്ന്
മട്ടുപ്പാവിന്റെ അടഞ്ഞ ലോകത്തേക്ക്
നിന്റെ അവസാന യാത്രകള്‍.
ഘനീഭവിച്ച നിശബ്ദതയില്‍
സര്‍പ്പക്കാവിന്റെ ഇരുളില്‍ നിന്നും
സര്‍പ്പ ഗന്ധിപ്പൂക്കളുടെ തുടിപ്പില്‍ നിന്നും
ഊര്‍ന്നിറങ്ങി
പ്രകാശയാനങ്ങളുടെ കുതിപ്പില്‍
നിയന്ത്രണം നഷ്ടപെട്ട തേരാളിയായ്‌
ഒടുവില്‍ തളര്‍ന്നു മയങ്ങിയവള്‍.
ഗുല്‍മോഹറിന്റെ ചുവട്ടിലെ
തണുത്ത നിശബ്ദതയില്‍
അനേകരോടൊപ്പം ,
അവരെപ്പോലെ നീയും….

No comments: