Friday, July 9, 2010

കനവിന്റെ ജാലകങ്ങളില്‍


പുത്തഞ്ചേരി പുഴയുടെ ചിറ്റോളങ്ങള്‍ക്ക് എന്തെല്ലാം പറയാനുണ്ട്. ഇന്നലെകളില്‍ സംഗീതം നിറച്ച ഹൃദയവുമായി പുഴയിലേക്ക് നിഴല്‍ വീഴ്ത്തിയ ആ കാമുകനെ കുറിച്ച്. നിഴലും സംഗീതവും ഓളങ്ങളില്‍ വെട്ടിത്തിളങ്ങിയ പകലുകള്‍. കര്‍ക്കിടകവും മകരവും ചിങ്ങവും ഒരേ പോലെ പ്രാര്‍ഥനയോടെ നിന്നത്. അവിടെ സംഗീതം ആത്മാവിന്റെതാണ്. ആത്മാവില്‍ കലരുമ്പോഴാണ് അത് പരബ്രഹ്മവുമായി ലയിച്ചു ചേരുക.
ഓളങ്ങളില്‍ നോക്കി അങ്ങനെ നില്‍ക്കുമ്പോള്‍ നിശ്വാസം പോലെ കാറ്റ്. ചിലപ്പോള്‍ കാറ്റ് പറയും പോലെ, മരണമില്ലാത്ത കാമുകനായിരുന്നു ഗിരീഷ്‌ പുത്തഞ്ചേരി. ഓരത്തു കുന്നിന്‍ മുകളില്‍ തലയുയര്‍ത്തി ഒറ്റപ്പെട്ട ഒരു വൃക്ഷം . ഏതോ തണല്‍ മരത്തിന്റെ അര്‍ത്ഥവത്തായ മൌനം പോലെ. വരണ്ട നെഞ്ചിലേക്ക് തുളച്ചു കയറുന്ന ഇന്ദ്രിയാനുഭൂതിയായി അത് നിലകൊള്ളുന്നു. പുഴയുടെ നിര്‍വൃതി പോലെ ചിറ്റോളങ്ങള്‍ ..

പാതിപാടിയ പാട്ടുപോലെ പ്രകൃതിയില്‍ ലയിച്ചു ചേര്‍ന്ന പ്രിയ കവിയുടെ ജന്മഗൃഹം തേടി വന്നിരിക്കുകയാണ്. ബസ്സിറങ്ങി നടക്കുമ്പോള്‍ ഒരു തീര്‍ഥയാത്രയുടെ അനുഭൂതിയൊക്കെ ഉണ്ടായിരുന്നു. എത്രയോ ആശിച്ചു നേരില്‍ കാണാന്‍ . എന്നിലെ പ്രണയത്തിന്റെ വിഹ്വലതകളുടെ തന്ത്രികള്‍ മീട്ടിയ സായാഹ്നങ്ങളുടെ ഓര്‍മയില്‍… ഇടയ്ക്കു എപ്പോഴോ പെട്ടികടയില്‍ നിന്നും നാരങ്ങാ വെള്ളം കുടിച്ചു തിരിയുമ്പോള്‍ കൂടെ അദ്ദേഹം ഉള്ളതായി തോന്നി. ഇടുങ്ങിയ ചെമ്മണ്‍ പാതയില്‍ നിന്നു വലത്തോട്ടു കുത്തനെ ഒരു ഇടവഴിയിറക്കം. കല്ലുവെട്ടു കുഴിയുടെ ഓരത്തൂടെ . വരണ്ട മണ്ണും, ചിലമ്പിച്ച കാറ്റും . കവി സ്മരണയില്‍ പിടയുകയാണ് മനസ്സ്.
” അഗ്നിയായ് കരള്‍ നീറവേ
മോക്ഷമാര്‍ഗം നീട്ടുമോ ?”
കരള്‍ നൊന്തു പിടഞ്ഞ കവി വാക്യം.
” ഇഹപര ശാപം തീരാനമ്മേ
ഇനിയൊരു ജന്മം വീണ്ടും തരുമോ ?”
മറ്റൊരു ജന്മത്തിലെങ്കിലും ആ കടം വീട്ടാന്‍ കഴിഞ്ഞെങ്കില്‍…
“അമ്മെ .. സ്വയമെരിയാനൊരു
മന്ത്ര ദീക്ഷ തരുമോ ?”
മുക്തി നേടാനാവാത്ത പാപങ്ങള്‍.അമ്മയെന്നും പിടയുന്ന യാഥാര്‍ത്യമായിരുന്നു കവിക്ക്‌. അവഗണനയുടെ മുറിപ്പാടുകളില്‍ തഴുകി അമ്മ മഴക്കാറ് പൊഴിക്കുന്ന കണ്ണുനീരില്‍ സര്‍വ്വവും വെന്തു പോവും എന്ന് കവി ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു . ഓര്‍മ്മകള്‍ നഷ്ടപെട്ട സ്വന്തം അമ്മയെ ഒരു നിമിഷം കവി ഓര്‍ത്തു കാണും .ഇന്നും ഗിരീഷ്‌ എന്ന മകന്‍ ഈ ഭൂമിയില്‍ ഇല്ലെന്നു അറിയാതെ ഓര്‍മ്മകളില്‍ പരതുകയാവും ആ അമ്മ.മുറിയിലെ മങ്ങിയ ഇരുട്ടില്‍ ചിലപ്പോള്‍ ആ അമ്മ മകന്റെ കാലൊച്ചെക്കായി കാതോര്‍ക്കുകയും. ഓര്‍മ്മകള്‍ നഷ്ടപ്പെടുക ഒരു മഹാഭാഗ്യമായി ഇടക്കെങ്കിലും ഓര്‍ക്കുന്നുണ്ടാവാം. ഓര്‍മ്മകള്‍ ഇല്ലെങ്കില്‍ പിന്നെ വിരഹമില്ലല്ലോ. പക്ഷെ എനിക്ക്, ആ മരചാര്‍ത്തുകളില്‍ നോക്കുമ്പോള്‍ എന്തെന്നില്ലാത്ത വേദന. കൂടപ്പിറപ്പ് നഷ്ടപ്പെട്ടവന്റെ തേങ്ങല്‍. അതൊരു ഒച്ചയില്ലാ നിലവിളിയോ? ഇരുട്ടടച്ച ഇലചാര്‍ത്തില്‍ നിന്നും ഇടയ്ക്കു കുയിലിന്റെ കൂവല്‍ കേള്‍ക്കായി. അത് മറ്റൊരു വേദന. അതേ കുയില്‍ എത്രയോ വട്ടം ആ കവിക്കായി പാടിയിട്ടുണ്ടാവും. ആ ശ്രുതി പിന്തുടര്‍ന്ന് അദ്ദേഹം ഏതെല്ലാം അദൃശ്യ ലോകത്തേക്ക് മനസ്സാ സഞ്ചരിചിട്ടുണ്ടാവും. ഇല്ലാത്ത കടലാസില്‍ കുറിക്കാത്ത അക്ഷരങ്ങളായി ആ ജീവിതം ചിതറി കിടക്കുന്നു.

പ്രണയം
———-
പിടിച്ചടക്കല്‍ അല്ല പ്രണയം. ഒരു മഞ്ഞു തുള്ളിയായ് മനസ്സില്‍ പതിച്ച് ഒരു നദിയായ് പുറത്തേക്ക് ഒഴുകുന്നത്‌. പ്രണയത്തിന്റെ ആദ്യ നാള്‍വഴികളില്‍ സമയാവബോധങ്ങളുടെ നേരറിവുകളില്‍ നിന്നു പോലും വ്യതിചലിച്ച് ഒരു പദ നിസ്വനം മാത്രം കാതോര്‍ത്ത് ..
” പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടി കടന്നെത്തുന്ന പദനിസ്വനം ”
അതെ .കനവിന്റെ ജാലകങ്ങളില്‍ മുട്ടി വിളിക്കുന്ന മൃദുമന്ത്രണം .
അതാണെങ്കിലോ ….
” എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു ”
എന്ന് പതിയെ പറയുകയാണ്‌. മഞ്ഞു മറയ്ക്കപ്പുറത്ത് പാതി തെളിയുന്ന മുഖം . പ്രണയത്തിന്റെ നീളുന്ന, എന്നാല്‍ അനന്തമായ ആ വഴികളില്‍ അത് ഹൃദയത്തില്‍ ഉറച്ചുപോയ മഞ്ഞു ശിലയാവുകയാണ്. ഓര്‍മ്മകളില്‍ മാത്രം അലിയുന്നത്.
” മറന്നിട്ടുമെന്തിനോ മനസ്സില്‍ തുളുമ്പുന്നു
മൌനാനുരാഗത്തിന്‍ ലോലഭാവം ”
അതെ. ശരിക്കും പ്രണയത്തിന്റെ തീക്ഷ്ണതകളില്‍ ജീവിത യാഥാര്‍ത്യങ്ങളിലെ നെരിപ്പോടിന്റെ ചൂടേറ്റ് അത് ഉരുകാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ് .

ഒരു ഗാനരചയിതാവ് എന്ന വിശേഷണങ്ങള്‍ക്കപ്പുറം , പേര് ചാര്‍ത്ത്ലിന്നിടയില്‍, എല്ലാം തികഞ്ഞ കവിയെയാണ്‌ നമ്മള്‍ ദര്‍ശിക്കുന്നത്.
” ഒരു രാത്രി കൂടി വിട വാങ്ങവേ ”
” ആരാരും കാണാതെ ആരോമല്‍ തൈമുല്ല ”
” മൂവന്തി താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍ ”
” ഉറങ്ങാതെ രാവുറങ്ങീലാ ”
എന്നീ ഗാനങ്ങള്‍ വെറും ചലച്ചിത്ര ഗാനങ്ങള്‍ മാത്രമല്ല. തികച്ചും ഒരു കവി ഹൃദയത്തില്‍ നിന്നും ഉരുകിയൊലിച്ചത് . അങ്ങനെ ഒന്ന് കവിതയുടെ ശരിയായ ദിശയില്‍ നിന്നേ പുറത്തു വരുള്ളൂ.അവിടെ സ്വന്തം നിലപാട് തറ വിറ്റു കവി ആ പരബ്രഹ്മത്തിന്റെ കവിതാ സൂക്ഷിപ്പ്കാരനിലേക്ക് ഉയര്‍ത്തപ്പെടുകയാണ്. ചെരുപ്പിനൊത്ത് കാല്‍ മുറിക്കുന്ന ഇക്കാലത്ത് എക്കാലത്തേക്കുമായി നിലനില്‍ക്കാന്‍ അങ്ങനെ എത്ര രചനകള്‍.

കടുത്ത ജീവിത യാഥാര്‍ത്യങ്ങളുടെ കൂടെ സഞ്ചരിച്ചവനാണ് പുത്തഞ്ചേരി . ദേവാസുരം എന്ന സിനിമയിലെ ഗാനം ആ വിങ്ങലില്‍ നിന്നു പിറന്നത്‌. ഈ ബഹുമുഖ പ്രതിഭയെ പുറംലോകം കൂടുതല്‍ അറിയാതെ പോയി . അതായത് കൂട്ടായ സിനിമാ പ്രവര്‍ത്തനത്തില്‍ പേര് വയ്കപ്പെടാത്ത നിരവധി സംഭാവനകള്‍ അദ്ദേഹം ചെയ്യുകയുണ്ടായി എന്ന് സഹോദരന്‍ പ്രവീണ്‍ അനുസ്മരിക്കുകയുണ്ടായി . തന്നിലെ അന്തര്‍ലീനമായ കഴിവുകള്‍ പകര്‍ന്നു നല്‍കുന്നതില്‍ തെല്ലും പിശുക്കോ , മടിയോ കാണിക്കാത്തയാള്‍ ആയിരുന്നു പുത്തഞ്ചേരി എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുക ഉണ്ടായി. വളരെ കുറച്ചേ നമുക്ക് പകര്‍ന്നു കിട്ടിയിട്ടുള്ളൂ . കിട്ടിയതോ എന്നതിലപ്പുറം കിട്ടാനുണ്ടായിരുന്നതോ എന്ന് ചോദിച്ചു പോകുകയാണ്. ഇദ്ദേഹം ഗാനരചനകള്‍ക്കൊപ്പം കഥ, തിരക്കഥ മേഖലകളിലും കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. നാലോളം പൂര്‍ണ്ണ തിരക്കഥകള്‍ ഡീ ടി പി വരെ എടുത്തു കഴിഞ്ഞിരിക്കുന്നു. അഭ്രപാളികളില്‍ ചലനങ്ങള്‍ സൃഷ്ടികേണ്ടവയായിരിക്കണം അവ. വെളിച്ചം കാണേണ്ടത് അവശ്യം. വേണ്ടപെട്ടവര്‍ ശ്രദ്ധിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഇടക്കെപ്പോഴോ ഒരു സ്വര്‍ഗ്ഗ ഗായകന്റെ വേഷം അണിയിപ്പിച്ചു മരണം അദ്ദേഹത്തെ കൂട്ടികൊണ്ട് പോയപ്പോള്‍ നമുക്കായ് ഇവിടെ അവശേഷിപ്പിച്ചത് കഴിഞ്ഞ കാലത്തിന്റെ കൈ വെള്ളയില്‍ എഴുതിയ കുറെ സ്വര്‍ണ്ണ വരവര്‍ണ്ണനകള്‍ .
കവിയുടെ ഭൌതികശരീരത്തിന്റെ അസാന്നിധ്യത്തില്‍ ,കവി എഴുതിയ പോലെ….
” വെണ്ണിലാവു പോലും നമുക്കിന്നെരിയും വേനലായി ”

ദൂരെ സൂര്യന്‍ മറയുകയാണ്. ഇരുള്‍ മയങ്ങി വീഴാന്‍ തുടങ്ങുന്ന ഇടവഴിയിലൂടെ തിരികെ നടക്കുമ്പോള്‍ ശരീരത്തിന് ഭാരം കൂടും പോലെ. കവിയുടെ കാലടികള്‍ ഏറെ പതിഞ്ഞ പരുപരുത്ത നാട്ടുവഴിയുടെ അവസാനം വെറുതെ കുറച്ചു നേരം നിന്നു പോയി. ഓര്‍മ്മകളിലേക്ക് കുതിചെത്തുന്നു ഒരു ഗാനം … മൂവന്തിയുടെ ചെങ്കനലുകള്‍ വാരിവിതറുന്ന പടിഞ്ഞാറന്‍ ചക്രവാളം ഗദ്ഗദത്തോടെ ഇടറിപാടുന്നപോലെ …
” മനസ്സിന്‍ മണി ചിമിഴില്‍
പനിനീര്‍ തുള്ളി പോല്‍
വെറുതെ പെയ്തു നിറയും
രാത്രിമഴയായ് ഓര്‍മ്മകള്‍ “

Saturday, March 6, 2010

ഇന്നത്തെ ഡയറികുറിപ്പ്


-പൈസ തന്നില്ല -
പീടികയുടെ പടി ഇറങ്ങുമ്പോള്‍ കടക്കാരന്റെ ഓര്‍മ്മപ്പെടുത്തല്‍ വന്നു . മറന്നിരുന്നു. സിഗരറ്റിന്റെ കാശ് കൊടുത്ത് റോഡിലേക്കിറങ്ങി . തെറി കേട്ടാണ് വീണ്ടും തിരിഞ്ഞു നോക്കിയത്. ഒരു കാറിന്റെ മുന്‍പില്‍. തൊട്ടു തൊട്ടപോലെ. റോഡില്‍ ടയര്‍ഉരഞ്ഞ മണം. തല പുറത്തേക്കിട്ടു ഡ്രൈവര്‍ തെറി തുടരുന്നുണ്ടായിരുന്നു. കേള്‍ക്കാത്ത ഭാവത്തില്‍ വേഗത്തില്‍ നടന്നു. എന്ത് പറ്റി തനിക്കു? കുറച്ചു ദിവസമായല്ലോ ഇങ്ങനെ . ആബ്സന്റ് മൈന്‍ഡ്.
രമേശ്‌ പുറത്തു തട്ടി പറഞ്ഞു.
-നീ എന്താ ഇങ്ങനെ ? ഒരു മാതിരി വല്ലാതെ , എന്തുപറ്റി നിനക്ക്?- പറയെടാ ..
-എനിക്ക് .......
ഉള്ളില്‍ നിന്നെന്തോ തികട്ടി വന്ന പോലെ. കണ്ണ് നനയാതിരിക്കാന്‍ ശ്രമിച്ചു .
-നിനക്കാരോടാ ദ്വേഷ്യം . എടാ ... രാമു എന്ത് തെറ്റ് ചെയ്തു. റിയാസോ? കഷ്ടം തന്നെ. കവിയാണ്‌ പോലും. മറ്റുള്ളവരുടെ മനസ്സ് അറിയാത്തവന്‍ .മിണ്ടാതിരുന്നു. ഇനി ഇപ്പോള്‍ അവനോടും കയര്‍ക്കണ്ട.
ശരിയാണ് . രാമു എന്താണ് ചെയ്തത്. കാട്ടാക്കടയുടെ പുതിയ കവിത വായിച്ച ത്രില്ലില്‍ ഓടിവന്നു തന്നെ കെട്ടിപിടിക്കുകയായിരുന്നു.താന്‍ കുടഞ്ഞെറിയുകയായിരുന്നു അവനെ. ഞങ്ങള്‍ ഒരുമിച്ചല്ലേ എന്നും കവിതകള്‍ വായിച്ചിരുന്നത്...
-എടാ ... വായിക്കേണ്ടത് തന്നെ....
-നീ തന്നെ വായിച്ചേച്ചാ മതി.. കടന്നു പോടാ -
താന്‍ അലറുകയായിരുന്നു. നിശബ്ദനായി പിന്മാറി അവന്‍ .
മലമുകളില്‍ പുതുതായി ഉയര്‍ന്ന കുരിശിനെ ചൊല്ലി നാട്ടില്‍ ഉണ്ടായ കോലാഹലങ്ങള്‍ താനും അറിഞ്ഞതാണ്. റിയാസ് കയറി വന്നതേ രോഷത്തോടെ . സ്വന്തം നെഞ്ചത്ത് കുരിശു വരച്ചു അവന്‍ എന്തോ ആംഗ്യം കാണിച്ചു ചിരിച്ചു.
- നീ നിന്റെ മതത്തിലെ കാര്യം ആദ്യം ശരിയാക്ക് . എന്നിട്ട് മതി കുരിശു മാറ്റല്‍. -
-എന്റെ മതോ....? നീ തന്നെ ...
അവന്‍ കരഞ്ഞും കൊണ്ടാണ് പിന്മാറിയത്. അവര്‍ക്കൊക്കെ അറിയാം താന്‍ ഇങ്ങനെയോന്നുമല്ലായിരുന്നുവല്ലോ എന്ന് . അവര്‍ റോഡില്‍ നിന്ന് പരസ്പരം പിറുപിറുത്തു കൊണ്ടിരിന്നു. അവര്‍ കൈ കോര്‍ത്തു പിടിച്ചിരുന്നു. ഒരു ഭയം അവരുടെ മുഖത്തു കണ്ടു. ചിരി വന്നു.
വീല്‍ ചെയര്‍ തള്ളി വന്ന അവളോടും !!! വീല്‍ ചെയറിനൊരു തട്ടായിരുന്നു. ഒരു ആക്രോശവും. എനിക്ക് തന്നെ പരിചയമില്ലാത്ത ചില വാചകങ്ങളും. അതും എന്നില്‍ നിന്ന്.
പണ്ടേ ഉള്ളതാണ് ഈ ഒതുങ്ങല്‍. മനസ്സിന് ഇഷ്ടമില്ലാത്തത് എന്തെങ്കിലും കേള്‍ക്കുമ്പോള്‍, കാണുമ്പോള്‍ .. ഏകാന്തതയുടെ ഓരങ്ങളില്‍ തനിച്ചിരിക്കും. ഇപ്പോഴെന്താണ്?
ഓര്‍ത്തെടുക്കുമ്പോള്‍.. ഓ . ഇന്നാണല്ലോ സുനിലിന്റെ ഓപ്പറെഷന്‍ .ട്യുമര്‍ ആണ്. പോയി കണ്ടിട്ടില്ല. മെഡിക്കല്‍ കോളേജില്‍ ആണ്. അടുത്തായിട്ടും പോയിട്ടില്ല. ഹൃദയ വിശുദ്ധിയുടെ പര്യായമാണ് അവന്‍ . ഇടയ്ക്കു ഒരു അപകടത്തില്‍ നിന്ന് വിശ്രമം കഴിഞ്ഞു വന്നതേ ഉള്ളൂ... എന്നിട്ടും.....
ടീവിയില്‍ പോയവാര സംഭവങ്ങളുടെ കണക്കെടുപ്പ്. ഉത്തരേന്ത്യയില്‍ ഒരു അമ്പലത്തില്‍ അന്നദാനത്തിനിടെ ഉണ്ടായ തിക്കിതിരക്കില്‍ ദാരുണമായി കുറേപേര്‍ മരിച്ച സംഭവം. പത്തു രൂപയും, ഒരു ലഡ്ഡുവും . ഒരു തൂവാലയും, കുറച്ചു ഭക്ഷണവും കിട്ടാന്‍ തിക്കി തിരക്കിയവര്‍ . പട്ടിണി കോലങ്ങള്‍ . സ്ക്രീനില്‍ ക്യാമറ കണ്ണിന്റെ ചോരച്ച ദൃശ്യം കാണാന്‍ ആവില്ല. മാധ്യമ കഴുകന്‍ ചുണ്ടുകള്‍ ആര്‍ത്തിയോടെ ചോര ഞൊട്ടി നുണയുന്നത് ..... ഒരു ചവിട്ടിനു തന്നെ ടീവി തകര്‍ന്നു. ന്യൂസ്‌ പേപ്പര്‍ വലിച്ചു കീറി. പുറത്തേക്കോടുമ്പോള്‍ പിന്നില്‍ മറ്റൊരു അലമുറ ഉയര്‍ന്നു കഴിഞ്ഞിരുന്നു.

Tuesday, January 19, 2010

വേലായുധന്‍ എന്നൊരു തൊഴിലാളി ഉണ്ടായിരുന്നു....

വേലായുധന്‍ എന്നൊരു തൊഴിലാളി ഉണ്ടായിരുന്നു....
വേലായുധന്‍ ജോലിക്ക് നില്‍ക്കുന്നത് വാസുണ്ണിയുടെ കാപ്പികടയിലാണ് . അവന്‍ അവിടെ ജോലിക്ക് കയറിയിട്ട് ഇരുപതു കൊല്ലത്തിലധികമായി.
വാസുണ്ണി കട തുറക്കുന്നത് പുലര്‍ച്ചെ അഞ്ചു മണിക്കാണ്. അപ്പോള്‍ ആ തെരുവ് ഉണര്‍ന്നിട്ടുണ്ടാവില്ല. തെരുവിന്റെ ഇടത്തെ ഭാഗത്തെ പീടികകളുടെ പിന്നില്‍ റെയില്‍പ്പാളങ്ങള്‍ നീണ്ടു കിടക്കുന്നുണ്ട് .അതില്‍ കൂടി ദിവസം പത്തിരുപതു തീവണ്ടികള്‍ ആ തെരുവാകെ കുലുക്കികൊണ്ട്‌ കടന്നു പോകും. തെരുവില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് റെയില്‍വേ സ്റ്റേഷന്‍ . അഞ്ചരക്ക് വാസുണ്ണി കട തുറക്കുന്നതിലെ ആ ഗൂഡോദ്ദേശം, ആറിനും ആറരക്കും ഇടയ്ക്കു രണ്ടു പാസഞ്ചര്‍ വണ്ടികള്‍ അത് വഴി കടന്നു പോവുന്നുണ്ട് എന്നതിനെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്‌ .രണ്ടു മിനുട്ട് നേരം വണ്ടികള്‍ അവിടുത്തെ സ്റ്റേഷനില്‍ തങ്ങും. സ്റ്റേഷനിലേക്കും , സ്റ്റേഷനില്‍ നിന്നോ വരുന്നവരില്‍ അധികവും വാസുണ്ണിയുടെ കാപ്പികടയില്‍ കയറി കാപ്പി കുടിച്ചിട്ടേ പോവാറുള്ളൂ...
എന്നും വാസുണ്ണി കട തുറക്കാന്‍ വരുമ്പോള്‍ വേലായുധന്‍ അടഞ്ഞു കിടക്കുന്ന ഷട്ടറിന്റെ മുന്‍പില്‍
കൂനികൂടിയിരിക്കുന്നുണ്ടാവും . വാസുണ്ണിക്ക് ദൂരെ നിന്നേ ബീഡി കുറ്റിയുടെ തിളക്കം കാണാം.
ഓ. അവന്‍ ഇന്നും നേരത്തെ തന്നെ എത്തിയല്ലോ എന്ന് മനസ്സില്‍ വിചാരിച്ചു സന്തോഷത്തോടെ ഒന്ന് കൂടി ആടി നടക്കും. സ്വതവേ രണ്ടു വശത്തേക്കും ഒന്ന് ആടിയാടിയാണ് അയാള്‍ നടക്കാറ് പതിവ്. സന്തോഷം കൂടിയാല്‍ ആട്ടത്തിന്റെ ശക്തിയും കൂടും.
വേലായുധന്‍ തണുപ്പത്ത് വിറച്ചു വിറച്ചു ഇരിക്കുകയായിരിക്കും .
വാസുണ്ണി ഷട്ടര്‍ തുറന്നു കഴിഞ്ഞാല്‍ വേലായുധന്‍ ചാടിയെഴുന്നേറ്റു നേരെ അടുക്കളയിലേക്കു നടക്കും.സമോവറിലെ ചാരം തട്ടികളഞ്ഞു കരി നിറച്ചു കത്തിക്കുന്നു. സമോവറിലെ വെള്ളം തിളക്കുമ്പോഴേക്കും തെക്കോട്ടുള്ള തീവണ്ടി പാഞ്ഞു വരും. ഇടയ്ക്കു തീവണ്ടി സമയം തെറ്റിയാലേ ഇതിനു വിഘ്നം നേരിടാറ് പതിവുള്ളൂ. വെള്ളം തിളച്ചു കഴിഞ്ഞാല്‍ വാസുണ്ണി മഫ്ലര്‍ തലയില്‍ ചുറ്റി, കൈകള്‍ മാറത്തു പിണച്ചു വെച്ച് റോഡിലേക്കിറങ്ങി തെക്കോട്ട്‌ നോക്കി നില്‍ക്കും. തീവണ്ടി ഇറങ്ങി വരുന്നവരെ വലയിടാന്‍ പാകത്തില്‍ നില്‍ക്കുകയാണയാല്‍ . റെയില്‍വെ പ്ലാറ്റ്ഫോര്‍മിലെ ചായ കച്ചവടക്കാരനെ പോലെ അയാളും ...
-നല്ല ചുടുകാപ്പി , കാപ്പി ....-
എന്ന് തെക്ക് നിന്നുള്ള റോഡില്‍ ആരുടെയെങ്കിലും നിഴല്‍ കണ്ടാല്‍ വിളിച്ചു പറയും.
ഈ സംഭവങ്ങളൊക്കെ ദിനം പ്രതി ഒരു മാറ്റവുമില്ലാതെ ഇങ്ങനെത്തന്നെ തുടരുന്നുണ്ടായിരുന്നു .
റെയില്‍വേ സ്റ്റേഷന് പടിഞ്ഞാറ് വശത്തെ , മുനിസിപ്പാലിറ്റി ചപ്പുചവറുകള്‍ ഇടുന്നതിന്റെ തൊട്ടു , ചതുപ്പ് നിലങ്ങള്‍ക്കരുകില്‍ കൂണുപോലുള്ള കുടിലുകളില്‍ താമസിക്കുന്നവര്‍ക്ക് ചില ദിവസം മുഴുപട്ടിണി, ചിലപ്പോള്‍ അരപട്ടിണി, എന്നിങ്ങനെ മാറി വരാറുണ്ടെങ്കിലും , അതിനപ്പുറത്തെ കോണ്ക്രീറ്റ് കെട്ടിടങ്ങളിലെ താമസക്കാര്‍ ഗ്യാസ് അടുപ്പ് ഭക്ഷണം മടുക്കുമ്പോള്‍ ഇടയ്ക്കിടെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലേക്ക് പോവുമെങ്കിലും വാസുണ്ണിയുടെ കടയിലെ ദിനചര്യകള്‍ക്ക് ഒരു മാറ്റവുമില്ലാതെ തുടരുന്നുണ്ടായിരുന്നു.
ഇതൊക്കെ തന്നെ വേലായുധന്റെ പങ്കിനെ ആശ്രയിച്ചായിരുന്നു രൂപപെട്ടുവന്നിരുന്നത് . അതുകൊണ്ട് തന്നെ ഒരു ദിവസം വേലായുധന്‍ വരാതായപ്പോള്‍ ഇതെല്ലാം തകിടം മറിഞ്ഞു.
അന്നും അഞ്ചു മണിക്ക് തന്നെ വാസുണ്ണി കട തുറക്കാനെത്തി . ദൂരെ നിന്നേ ബീഡിയുടെ തിളക്കം കണ്ടില്ല .
തുറക്കുമ്പോഴേക്കും എത്തുമായിരിക്കും എന്ന് വാസുണ്ണി കരുതി .എന്നാല്‍ തുറന്നു പത്തു മിനുട്ട് കഴിഞ്ഞിട്ടും വേലായുധനെ കണ്ടില്ല.
അയാള്‍ക്ക്‌ വേവലാതിയായി.
കടയില്‍ വേലായുധനെ കൂടാതെ രണ്ടു വിളമ്പുകാര്‍ കൂടിയുണ്ട്. പക്ഷെ അവര്‍ക്ക് വെപ്പ് പണിയൊന്നും വശമില്ലതാനും. കൂടാതെ അവരെത്താന്‍ ഏഴു മണി കഴിയണം.
വേലായുധന്‍ വന്നില്ലെങ്കില്‍...?
അങ്ങിനെ ഒരു കാര്യത്തെ കുറിച്ചിതുവരെ ചിന്തിച്ചിരുന്നില്ല.
പെട്ടെന്ന് ഒരലര്‍ച്ചയോടെ തെക്കോട്ടുള്ള തീവണ്ടി കടന്നുപോയി . അയാള്‍ അധിക വെപ്രാളത്തോടെ റോഡിലേക്കിറങ്ങി .
വേലായുധന്റെ വീട് റെയില്‍വേ ക്വാര്‍ട്ടേര്‍സിന്റെ പിന്നിലെ ആ കുടിലാണെന്നു അയാള്‍ക്കറിയാം . വാസുണ്ണി ഒറ്റ പ്രാവശ്യമേ അതുവഴി പോയിട്ടുള്ളൂ.
പൊട്ടിയൊലിച്ച സെപ്റ്റിക് ടാങ്കുകള്‍ക്കും , മൂത്രപ്പുരകള്‍ക്കും ഇടയിലൂടെ....ഓര്‍ക്കാന്‍ തന്നെ വയ്യ.
അത് മാറി കടന്നാല്‍ റെയില്‍വേ സ്റ്റേഷനിലെ ചപ്പുചവറുകള്‍ കെട്ട് നാറുന്ന സ്ഥലം , അതിനപ്പുറം കനത്തില്‍ വളരുന്ന അപ്പക്കാടും , ഇതിനെല്ലാമിടക്കാണ് വേലായുധന്റെ കുടില്‍.
ഇപ്പോള്‍ വേലായുധനെ അന്വേഷിച്ചു അങ്ങോട്ട്‌ പോവണ്ടേ എന്നാലോചിച്ചപ്പോള്‍ തന്നെ അയാള്‍ കനത്തില്‍ ഒന്ന് കാര്‍ക്കിച്ചു തുപ്പി. വിളമ്പുകാരിലെ ആരെങ്കിലും ഒരുവന്‍ വന്നിരുന്നെങ്കില്‍ അവനെയെങ്കിലും അയക്കാമായിരുന്നു.
-ഇന്ന് ആകെ നാശം പിടിച്ച ദിവസമാണ്. -
അയാള്‍ തന്നത്താന്‍ ശപിച്ചു.
കടയുടെ ഷട്ടര്‍ ശബ്ദത്തില്‍ വലിച്ചു താഴ്ത്തി, പൂട്ടിയിട്ടു അയാള്‍ വേഗത്തില്‍ വേലായുധന്റെ വീട് ലക്ഷ്യമാക്കി നടന്നു.
ക്വാര്‍ട്ടേര്‍സിന്റെ പിന്നിലെ വഴുവഴുപ്പുള്ള വരമ്പിലൂടെ അയാള്‍ ശ്രദ്ധിച്ചു നടന്നു. കാലിലെന്തോ അരിച്ചു കയറുന്നു. അട്ടകളാവും . എന്ത് സഹിച്ചാലും, വേലായുധനെ കണ്ടേ പറ്റൂ..
ക്വാര്‍ട്ടേ ര്‍സിന്റെ ഒരു മുറിയുടെ വാതില്‍ തുറക്കപെട്ടു. വാതില്‍ തുറന്ന ഒരു സ്ത്രീ കൈയിലുള്ള പാത്രത്തിലെ ദ്രാവകം പുറത്തേക്ക് ശക്തിയില്‍ പാറ്റി. അയാളുടെ മേലാകെ പാറി വീണു . തലേന്ന് മീന്‍ കഴുകിയ വെള്ളം . മേലാകെ മീന്‍ ചെതുമ്പലുകള്‍ , കടുത്ത നാറ്റം. ചൊറിച്ചിലും തുടങ്ങി. എന്നാലും വേലായുധനെ കാണുക എന്നാ ഒറ്റ ലക്‌ഷ്യം മാത്രമേ മനസ്സില്‍ ഉള്ളൂ. അതുകൊണ്ട് ഉതും സഹിക്കണം.
ഇതെല്ലാം തരണം ചെയ്തു ഒടുവില്‍ അയാള്‍ വേലായുധന്റെ കുടിലിന്റെ മുന്‍പിലെത്തി. പെട്ടെന്ന് എവിടുന്നോ ഒരു ചാവാലി പട്ടി ഓടിവന്നു, അയാളുടെ മുന്‍പില്‍ നിന്ന് ഒന്ന് കുരച്ചു. അയാള്‍ ഒരു കല്ലെടുത്ത്‌ പട്ടിയെ ലക്ഷ്യമാക്കി ശക്തിയാല്‍ എറിഞ്ഞു . പട്ടി തെന്നി മാറി കളഞ്ഞത് കൊണ്ട് കല്ല്‌ കുടിലിന്റെ ഓല മറയില്‍ ചെന്ന് കൊണ്ട് ശബ്ദമുണ്ടാക്കി.
കുടിലിന്റെ ഉള്ളില്‍ ആരോ ഒന്ന് ഞരങ്ങി .
അയാള്‍ ഒന്ന് ചുമച്ചു.
- ആരാത്. മന്ച്ചനെ ഒരു തൊയിരോം തെര്വാലെ , നാട്ടപാതിരാ , നട്ടപൊലച്ചാന്നൊന്നും ല്ലേ ഇങ്ങക്കൊന്നും.. --
ഒരു സ്ത്രീ ശബ്ദം..
- കുട്ട്യേ .. ഞ്യോന്നു എണീക്ക്. ആ കാലമാടന്‍ ന്നെ ന്നലെ ... ത്ഫൂ ... ന്തായാലും പൊടിട്ട വെള്ളം കുടിക്കാലോ . യ്ക്കിനിന്ന് വയ്യ. --
അല്‍പ്പം കഴിഞ്ഞപ്പോള്‍ വാതില്‍ തുറന്നു ഒരു പെണ്‍കുട്ടി മുറ്റത്തേക്കു വന്നു.
-- വേം വാ, വേം വേണം, യ്ക്യോറങ്ങണം .-
വെറുപ്പോടെ ഒരു വികൃത ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് അവള്‍ അകത്തേക്ക് നടക്കാന്‍ ഭാവിച്ചു.
അയാള്‍ മടിച്ചു മടിച്ചു ചോദിച്ചു.
- ഇത് വേലായുധന്റെ വീടല്ലേ -
അവള്‍ തിരിഞ്ഞു നിന്ന് അയാളെ തുറിച്ചു നോക്കി.
- ഇങ്ങള് പോലീസാ -
അവള്‍ വിറച്ചു കൊണ്ട് ചോദിച്ചു.
- അല്ലല്ലോ -
അയാള്‍ തെല്ലു നിര്‍ത്തി വീണ്ടും പറയാന്‍ ആരംഭിച്ചു.
- ഞാന്‍ .....
-ഇന്നലെ റയലിമ്മല് തൂറാന്‍ പോയപ്പം ഓലെ മേല് വണ്ടി കേറി കീഞ്ഞ്. അന്നപ്പം തന്നെ ചത്തു--

അതും പറഞ്ഞു എന്തോ പിറുപിറുത്തുകൊണ്ട് അവള്‍ അകത്തേക്ക് വലിഞ്ഞു കളഞ്ഞു.
അയാള്‍ കുറച്ച്‌ നേരം അത് കേട്ട് തരിച്ചു നിന്നെങ്കിലും പെട്ടെന്ന് ധൃതിയില്‍ തിരിഞ്ഞു നടന്നു.
ആ നടത്തത്തിനു മറ്റൊരു ലക്ഷ്യമുണ്ടായിരുന്നു. വേലായുധന് പകരം പണിക്കു പുതിയതായി ആരെയാണ് നോക്കേണ്ടത് എന്ന് ആലോചിക്കുകയായിരുന്നു അയാള്‍....


Wednesday, December 16, 2009

കാറ്റുണര്‍ത്തിവിട്ട സന്ദേശങ്ങള്‍

കരിയിലകളില്‍ കാല്‍പാദങ്ങള്‍ അമരുന്ന ശബ്ദം .ജനലിനപ്പുറം ഒരു നിഴല്‍ മറഞ്ഞുവോ?അടുക്കളഭാഗത്ത്‌ ഒരു പൂച്ച കരഞ്ഞു . അവന്‍ ആവുമോ? അവന്‍ വന്നോ? ഇപ്പോള്‍ സമയം എത്രയായി കാണും . ഇതുവരെ ഉറക്കം വരാതെ കിടക്കുകയായിരുന്നല്ലോ . അതും അവനെ കുറിച്ചോര്‍ത്ത് . അത് പാപമാണോ അല്ലാഹുവേ ? എത്ര പ്രാവശ്യം ഇരന്നിരിക്കുന്നു. ദുഷ്കൃത്യങ്ങള്‍ ചെയ്തവരുടെ പേരുകള്‍ എഴുതുമ്പോള്‍ മലക്കുകള്‍ ഇവിടെയും വന്നിരിക്കുമോ? ആ ശാപം തന്റെ മോനും കിട്ടിയിരിക്കുമോ? എല്ലാം അറിയുന്നവന്‍ ആണല്ലോ അങ്ങ്. തെറ്റുകള്‍ തിരുത്തി അവനെ എന്‍റെ അരുകിലേക്ക്‌ അയക്കണേ ... വല്ല്യുപ്പായുടെ മെതിയടിശബ്ദം കേട്ടപ്പോള്‍ പ്രാര്‍ത്ഥന മുറിഞ്ഞിരുന്നു. പാവം ഉറങ്ങിയിട്ടില്ല . പായ തെറുത്തു വെച്ചു എഴുന്നേറ്റു . കരയുന്ന വാതില്‍ തുറന്ന് ഉമ്മറപ്പടിയില്‍ ഇരുന്നു. തണുപ്പുണ്ട്. വൃശ്ചിക മാസല്ലേ . ലക്ഷ്മിയുടെ വീട്ടില്‍ മുറ്റത്ത്‌ കത്തിച്ചു വെച്ച നിലവിളക്ക് കെട്ടിട്ടില്ല. കാറ്റില്‍ നാളം ഇളകുന്നുണ്ട്. രാത്രി അവിടെ അയ്യപ്പന്‍ വിളക്കായിരുന്നു.ഈണത്തില്‍ ശരണം വിളികളോടെ അവസാനിപ്പിച്ച ചടങ്ങ് അകത്തിരുന്നു കേള്‍ക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം വരെ ഉമ്മറത്തിരുന്നു മുഴുവന്‍ കാണും. ഉപ്പയും താളം പിടിച്ച് കൂടെയുണ്ടാകും. ചിലപ്പോള്‍ ലക്ഷ്മി മാടിവിളിക്കും. പക്ഷെ ചെറുപ്പം മുതലേ തനിക്കു പേടിയാണ്. സ്വാമിമാരല്ലേ ? ഇവിടെ ഇരിക്കുകയെ ഉള്ളൂ. പുഴുക്കും, പപ്പടം കാച്ചിയതും, ഇളനീരും കിട്ടും. രുചിയോടെ വാരിതിന്നും. ഇന്നൊന്നും ഉണ്ടായില്ല. വാതില്‍ നേരത്തെ അടച്ചതുകൊണ്ട് ലക്ഷ്മി തിരികെ പോയോ? അവനിതൊന്നും അറിയില്ല. ഒന്നും. അവനെങ്ങനെ പറയാന്‍ ആവുന്നു.

- ഇത് നമ്മുടെ നാടല്ല ഉമ്മാ -

അവസാനം പറഞ്ഞത് കേട്ടപ്പോള്‍ ചെവി പൊത്തി .
- നശിപ്പിക്കും ഞങ്ങള്‍ എല്ലാത്തിനേം -
പോലീസുകാര്‍ വലിച്ചു വാരിയിട്ട വസ്ത്രങ്ങള്‍ക്കിടയില്‍ മുഖം പൂഴ്ത്തി തേങ്ങി . കുറെ നേരം .മടമ്പടിച്ചു ശബ്ദമുണ്ടാക്കി ഉമ്മറവാതില്‍ വലിച്ചടച്ചു ഇരുട്ടിലേക്ക് ഓടി മറഞ്ഞത് എന്‍റെ മോനായിരുന്നോ? അവനിങ്ങനെയായിരുന്നോ? ലക്ഷ്മിയില്‍ വന്ന മാറ്റം ആണ് ഏറ്റവുമധികം വേദനിപ്പിച്ചത്.
- ഇന്റെ മോനെന്താ പിശാചാ? ന്നെ തുറിച്ചു നോക്ക്വാ എടോയീന്നു , ഓനെന്താ പിരാന്താ -
അവള്‍ക്കായിരുന്നു അവനെ ജീവന്‍. കുഞ്ഞായിരിക്കുമ്പോള്‍ എടുത്തോണ്ട് പോവും . കുളിപ്പിച്ച് സുന്ദരനാക്കി കൊണ്ടുവരും .
-സുജായ്യായിട്ടുണ്ടല്ലോ -
എന്ന് ചോദിക്കുമ്പോഴേക്കും നാണം വരും . അവന്‍റെ ഈ നാണം എല്ലാം എവിടെപോയി? ഇപ്പോള്‍ ചിരിക്കുക പോലുമില്ല. അല്ലെങ്കില്‍ തന്നെ കണ്ടിട്ടെത്ര നാളായി . അതിര്‍ത്തി കടന്നെന്നോ മറ്റോ ആരോ പറഞ്ഞിരുന്നു. എവിടെയാണ് തന്റെ അതിര്‍ത്തി? പാടത്തിനപ്പുറം ഒരിക്കലെ പോയിട്ടുള്ളൂ. മരപ്പാലം കടന്നു ബാപ്പൂട്ടി വൈദ്യരെ കാണും, മാസത്തില്‍ ഒരിക്കല്‍ . അക്കരെ പള്ളിയിലെ ഉറൂസ്സിനു പോലും പോയിട്ടില്ല. നേര്‍ച്ച പെട്ടിയിലേക്ക് കതീശുവിന്റെ കയ്യില്‍ കൊടുത്തയക്കും. ഈ പ്രാവശ്യം അവനെ കരുതി സ്വരൂപിച്ചതെല്ലാം കൊടുത്തയച്ചിരുന്നു. എന്നിട്ടും...

തന്നെ മൊഴിചൊല്ലി പിരിച്ചയച്ച ദിവസം പോലും താനിത്രമേല്‍ വിഷമിച്ചിട്ടില്ല. ഉപ്പയുടെ കര്‍ശനമായ ആജ്ഞയില്‍ അത് തീരുകയും ചെയ്തിരുന്നു.

- ജ്ജ് കരയണ്ട -
തീയാളിപ്പടരുന്നുണ്ട്. ആരൊക്കെയോ ആര്‍ത്തട്ടഹസിക്കുന്നുണ്ട് . നിഴലുകള്‍ പോലെ പരസ്പരം കടിച്ചു കീറുകയാണ് മനുഷ്യര്‍ . ചോരയൊലിക്കുന്ന ശരീരങ്ങള്‍ . ഇവര്‍ക്കൊന്നും വേദനയില്ലേ ? കണ്ണുകളില്‍ രോഷം മാത്രം. കൂട്ടത്തില്‍ എണ്ണമിനുപ്പാര്‍ന്ന ശരീരത്തോടെ ഒരുവന്‍ . അവന്‍റെ കയ്യില്‍ നീളന്‍ കത്തി. കത്തിയില്‍ നിറയെ ചോര പുരണ്ടിരുന്നു. അവന്‍റെ മുഖച്ഛായ ? തന്റെ മോന്‍. പെട്ടെന്ന് കഴുത്തില്‍ വീണ കുരുക്കുമായ് അവന്‍ പിടയുന്നു. മോനെ..... അലര്‍ച്ചയോടെ ഓടി. സ്വപ്നമായിരുന്നോ ഇത് ? ഞെട്ടിയുണര്‍ന്നു , വിയര്‍ത്തൊട്ടിയ ശരീരത്തോടെ . നേരം നന്നേ പുലര്‍ന്നിരുന്നു. വാതിലില്‍ തുടരെ തുടരെ മുട്ടുന്നുണ്ട്. ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു വാതില്‍ തുറന്നു. നിറയെ പോലീസുകാര്‍ . നടുക്ക് കറുത്ത തുണി കൊണ്ട് മുഖം മൂടിയത് ആരാണ്? ന്‍റെ റബ്ബേ ... മോന്‍ .. ഒരു താങ്ങിനായ് കട്ടിളപ്പടിയില്‍ പിടിച്ചു.- നീ കാണുന്നില്ലേ ഇവരുടെ കരച്ചില്‍. നീ കാരണം എന്നും കരയേണ്ടവര്‍- ഒരു പോലീസുകാരന്‍ പറയുന്നത് അവ്യക്തമായ്‌ കേള്‍ക്കാം. ദൂരെയൊരു മിന്നല്‍ പാളി തെന്നി മാറുന്നത് കണ്ടു. ആരൊക്കെയാണ് തന്റെ മുന്‍പില്‍. തൂവെള്ള വസ്ത്രമണിഞ്ഞവര്‍, മലക്കുകളാണോ? താന്‍ പറന്ന് പൊങ്ങുന്നത് പോലെ. കാട്ടുപൊന്തകളും, പുല്ലാനിപ്പടര്‍പ്പും , കുണ്ടനിടവഴിയും കടന്നു, മരപ്പാലം കഴിഞ്ഞു , ഇത് അക്കരെ പള്ളിയല്ലേ? എന്തൊരു പ്രകാശമാണ് പള്ളിക്ക് ചുറ്റും. പള്ളിയും കടന്നു വീണ്ടും പോകുന്നു. ഒരു പഞ്ഞികെട്ടിന്റെ ലാഘവത്തോടെ പറക്കുകയാണ്. വലിയ വലിയ കെട്ടിടങ്ങള്‍, നഗരങ്ങള്‍ . ജീവിതത്തില്‍ ആദ്യമായ് കാണുകയാണ്. വീണ്ടും സ്വര്‍ണ വയലുകള്‍ . അമ്പലങ്ങള്‍ , പള്ളികള്‍.... തിരിച്ച് പോണം എന്നുണ്ട്. വാതില്‍ക്കല്‍ തുണികൊണ്ട് മുഖം മറച്ച എന്‍റെ മോനുണ്ടാവും. പക്ഷെ ആകാശത്തില്‍ ഒഴുകികൊണ്ടേ ഇരിക്കുന്ന തനിക്കു ഭൂമിയെ ഒന്ന് സ്പര്‍ശിക്കാന്‍ പോലും ആവുന്നില്ല. കാറ്റുണര്‍ത്തിവിട്ട സന്ദേശങ്ങളുടെയും , സന്ദേഹങ്ങളുടെയും ലോകത്ത് അവര്‍ വീണ്ടും ഒരു കുഞ്ഞായ് ജന്മം കൊണ്ടിരുന്നു.........................

Monday, November 9, 2009

കരി പിടിച്ച അടുക്കള പാത്രങ്ങള്‍ ( കഥ )



ഈ ഇരിപ്പ് തുടങ്ങിയിട്ട് കുറച്ചു നേരമായി. പിടഞ്ഞെഴുന്നെറ്റപ്പോള്‍ നടുവിനൊരു കൊളുത്തിവലി . രണ്ടു ദിവസമായി തുടങ്ങിയിട്ട്. കണാരേട്ടന്റെ കുഴമ്പ് പിടിക്കുന്നുണ്ട്. പാവം അതിനും ജാനു വേണം . മറ്റാരാണ്‌ സഹായത്തിനു . അടുത്തിടെ മനസ്സിന് വല്ലാത്ത ഒരു ഭയമാണ്. ഉള്ളില്‍ മുള്ള് കുത്തിയിറങ്ങുന്ന വേദനയും.വിയര്‍പ്പൊഴുകി തളര്‍ന്ന ശരീരത്താല്‍ ഞെട്ടിയുണരുന്നു ,ഉറക്കത്തില്‍ നിന്ന്. നനവ് പടര്‍ന്ന മെത്തപ്പായ ചുരുട്ടികൂട്ടി മൂലയ്ക്ക് വെച്ച് ജനല്‍പ്പാളികള്‍ വലിച്ചു തുറന്നപ്പോള്‍ തണുത്ത കാറ്റിന്‍ പ്രവാഹം. പൊട്ടിക്കരഞ്ഞുപോയി. ഇന്നലെ രാത്രി. കരച്ചില്‍ ജാനു കേട്ടോ? എന്നാലും കട്ടിലിലേക്ക് നോക്കി. കൈകള്‍ മാറത്തു വെച്ച് ഉറങ്ങുന്നു. അവളുടെ കണ്ണിനു ചുറ്റും നനവുണ്ടോ? തോന്നിയതാവും.
ഉണ്ണ്യാരുടെ കുട്ടികള്‍, എന്തൊരു ശ്രീ, അടക്കം, ഒതുക്കം. കൂടുതല്‍ കേള്‍ക്കാന്‍ നില്‍ക്കാറില്ല. ചെറുപ്പത്തില്‍. ഒടുക്കം എന്തെങ്കിലും കുറ്റവും കുറവും കണ്ടെത്തും. ഈ പറയുന്നവര്‍ തന്നെ. അതും നാട്ടുമ്പുറത്ത്കാരുടെ നിഷ്ക്കളങ്കത.കോലോത്തെ കാര്യസ്ഥന്‍ ആയിരുന്നല്ലോ അച്ഛന്‍ . ഇടയ്ക്കെപ്പോഴോ വിട്ടു പോരേണ്ടി വന്നു. കൂടെ വളര്‍ന്ന പഴയ തലമുറയിലെ തമ്പുരാക്കന്മാര്‍ നാട് നീങ്ങിയപ്പോള്‍ ,വളര്‍ന്നുവരുന്നവരോട് പൊരുത്തപെടാന്‍ അച്ഛനായില്ല. മുറുമുറുപ്പുണ്ടാവും മുന്‍പ് പോന്നു. കാലണ സമ്പാദ്യം ഇല്ല. ഇരിക്കുന്ന പുരയും പത്തു സെന്റ് സ്ഥലവും. പത്താം തരം പാസ്സായി നില്‍ക്കുമ്പോള്‍ ആയിരുന്നു അച്ഛന്റെ ആകസ്മിക മരണവും , അമ്മയുടെ തളര്‍വാതവും . ജാനുവിന്റെയും തന്റെയും കൈകള്‍ കൂട്ടിപ്പിടിച്ച്‌ അവസാനം അച്ഛന്‍ പറയാന്‍ ശ്രമിച്ചത് എന്തായിരുന്നു? എത്ര ശ്രമിച്ചിട്ടും കൂട്ടി വായിച്ചെടുക്കാന്‍ പറ്റിയില്ല.
"ഒന്നൂല്ല്യ "
ഇത്രയും വ്യക്തമായി കേട്ടിരുന്നു.
കുടുംബക്കാര്‍ മറ്റാരെങ്കിലും ഉള്ളതായി അറിവില്ല. അച്ഛന്റെ വകയിലെ ഒരനന്തരവന്‍ വയനാട്ടില്‍ ഉണ്ടെന്നു മുന്‍പ് പറഞു കേട്ടിട്ടുണ്ട്. കണ്ടിട്ടില്ല. അച്ഛന്റെയും അമ്മയുടെയും ശബ്ദം നിലച്ച വീട്ടില്‍ വെളിച്ചത്തിലേക്കും ഇരുട്ടിലേക്കും തുറിച്ചു നോക്കി കൊണ്ട് വെറുതെ ഇരിക്കും, സഹോദരിമാര്‍. പരസ്പരം ഉരിയാടാതെ , ദിവസങ്ങള്‍. അടുത്ത വീട്ടിലെ ഉമ്മ ചിലപ്പോള്‍ വന്നു എത്തിനോക്കി പോവും . ചിലപ്പോള്‍ ചോദിക്കും.
" കൊറച്ച് പ്ലാവില പൊട്ടിച്ചെടുത്തോട്ടെ "
ആരെങ്കിലും ഒന്ന് മൂളിയാല്‍ ആയി.
തിരഞ്ഞെടുപ്പായപ്പോള്‍ ചിലര്‍ വന്നു വോട്ടു ചോദിച്ചു മടങ്ങി. അതിലെ ഒരു സഖാവിന്റെ കനിവ് കൊണ്ട് തൊട്ടടുത്ത എല്‍പി സ്കൂളില്‍ ഉപ്പുമാവ് ടീച്ചര്‍ ആയി. കുട്ടികള്‍ വിളിക്കുന്ന പേരാണ്. കരിയും പുകയും നിറഞ്ഞ അടുക്കളയില്‍ കുറേക്കാലം.
"വയസ്സെത്രയായി " ആരാണൊരിക്കല്‍ അത് ചോദിച്ചത്. ശരിക്കും ഞെട്ടല്‍ ഉളവാക്കി ആ ചോദ്യം. മുറിക്കണ്ണാടിയില്‍ ചതഞ്ഞ മുഖം. നരച്ച മുടികള്‍ മുഖത്ത്‌ പാറി വീണിരുന്നു. കണ്ണിനു താഴെ ഇളം കറുപ്പ് പടര്‍ന്നിരുന്നു. മുടി ചീകിയൊതുക്കാന്‍ വൃഥാ ശ്രമം. തോല്‍പ്പിച്ച മട്ടില്‍ മുഖത്ത്‌ വീണു കിടന്നു, നരച്ച മുടികള്‍, വീണ്ടും. എത്രയാവം? മുപ്പത്തഞ്ച്? നാല്‍പ്പതു? ഏത് കൊല്ലമാണ് അച്ഛന്‍ മരിച്ചത്? ഇപ്പോള്‍ ഏതാണ് വര്ഷം? അവ്യക്തമായ കഴിഞ്ഞ കാലത്തിന്റെ ജാലക വിരികള്‍ മനസ്സിനെ മൂടിയിരുന്നു. ഒന്നും ഓര്‍ത്തെടുക്കാന്‍ വയ്യ.
" കുട്ട്യേടത്തി സ്വപ്നം കാണ്വാ "
കരിപിടിച്ച അടുക്കള പാത്രങ്ങളുമായ് ജാനു. ചകിരിത്തുണ്ടുമായി പാത്രം തേക്കാനിരുന്ന ജാനുവിനെ നോക്കി . ഒരു വയസ്സിനു ഇളപ്പേ ഇവള്‍ക്കുള്ളൂ, താനുമായി.
കുട്ടിക്കൂറ പൌഡറിന്റെ സുഗന്ധവുമായി ഒരിക്കല്‍ ജാനു തന്റെ മുന്‍പില്‍. വെയില്‍ നാളങ്ങള്‍ ഇളകുന്നത് നോക്കിയിരിക്കയായിരുന്നു .വെയിലിന്റെ തിരയിളക്കം. നോക്കിയിരിക്കുമ്പോള്‍ ആവിയായി എന്തോ മുകളിലേക്ക് പോവുന്നത് കാണാം . ജ്വാലയായി മുകളിലേക്ക് . വെയില്‍ നാളങ്ങളോടൊപ്പം മുകളിലേക്ക് പോവാന്‍ കൊതി തോന്നി . കത്തുന്ന സൂര്യനില്‍ ലയിക്കാന്‍ . ഇല്ലാതാവാന്‍ .
അപ്പോഴാണ്‌ അവള്‍.
" കുമാരേട്ടന്‍ ചോദിച്ചു... "
" കടന്നു പോടീ.." അതൊരലര്‍ച്ചയായിരുന്നു .
മുന്നില്‍ വെയിലിനു കൊടും ചൂട്. വിയര്‍ത്തൊലിക്കുന്നുണ്ട് .മുറ്റത്തു മലര്‍ന്നു കിടന്നു. ചെവിയില്‍ എന്തോ മൂളുന്നുണ്ട്. നടുവേദന മാറിയിരിക്കുന്നു . സൂര്യന്‍ വല്ലാത്ത ഒരു ചിരിയുമായി. കുമാരേട്ടന്റെ ചിരിപോലെ. സൂര്യന്‍ കൈയ്യെത്തി പിടിക്കുന്നു. കരുത്തുള്ള കുമാരേട്ടന്റെ കൈകള്‍ പോലെ. ഊളിയിട്ടിറങ്ങിയ പടിഞ്ഞാറന്‍ കാറ്റില്‍ കുളിര് തോന്നുന്നു. അരികില്‍ ഇരുന്നു തേങ്ങുന്ന ജാനുവിനെ നോക്കാന്‍ ആവുന്നില്ല. നാവു വഴങ്ങുന്നില്ല. എന്നാലും വിളിച്ചു.
" മോളെ"
------------------------

Thursday, October 15, 2009

പഴശ്ശി രാജ

പഴശ്ശി രാജ മലയാള സിനിമ ഇന്നു ( 16 .10.2009) കേരളമൊട്ടാകെ റിലീസ് ചെയ്തിരിക്കുകയാണ് . മലയാളത്തിനു പുറമെ തമിഴ് , തെലുങ്ക് , ഹിന്ദി , ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും ഇറങ്ങുന്നുണ്ട് . വളരെയേറെകഷ്ടപാടുകള്‍ സഹിച്ചാണ് ഇതു ചിത്രീകരിച്ചിരിക്കുന്നത് എന്ന് അറിവായിട്ടുണ്ട് . ഇരുപത്തി ആറ് കോടി ചിലവില്‍ഒരു മലയാള സിനിമ ഇറങ്ങുന്നത് ആദ്യമാവാം. മറ്റു ഭാഷകളില്‍ ഇഷ്ടം പോലെ ഇറങ്ങുന്നുണ്ട് . പക്ഷെ അതിന്റെ മേന്മ ,പ്രാധാന്യം എന്നിവ നോക്കിയാല്‍ സീറോ തന്നെയാവും. കടും നിറങ്ങളില്‍ അവതരണം, കാമ്പില്ലാത്ത കഥകള്‍ , കൂറ്റന്‍ സെറ്റുകള്‍ , ഇതിലപ്പുറം മറ്റൊന്നും അതില്‍ നിന്നു കണ്ടെടുക്കാന്‍ കഴിയില്ല. പുതിയ ടെക്നിക്കുകള്‍ഉപയോഗപ്പെടുത്തുന്നുണ്ട് .കാണാതിരിക്കുന്നില്ല. പക്ഷെ അതൊന്നും ഒരു മുതല്‍കൂട്ടല്ല. തീര്ച്ചയായും. വരും തലമുറയ്ക്ക്എന്തെങ്കിലും പകര്ന്നു കൊടുക്കുന്ന സിനിമകള്‍ ആവില്ല അതൊന്നും. കേരളത്തിന്റെ ഇരുണ്ട ചരിത്രങ്ങളിലേക്ക്ഊളിയിട്ടിറങ്ങി ഒരു അമൂല്ല്യ നിധിയുമായ്‌ പൊങ്ങി വന്നിരിക്കുകയാണ് നമ്മുടെ പ്രിയ കഥാകാരന്‍ എം ടിവാസുദേവന്‍ നായര്‍. അദ്ദേഹത്തിന്റെ സ്ക്രിപ്റ്റ് അറിഞ്ഞു സംവിധാനം ചെയ്യുന്ന ഹരിഹരന്‍ .. അതുല്ല്യ നടന്‍ മമ്മൂട്ടി തുടങ്ങിയവരാല്‍ അനുഗ്രഹിക്കപെട്ടിരിക്കുന്ന സിനിമ .. പഴശ്ശിരാജ .

ആയിരത്തി ണൂറു കാലഘട്ടത്തില്‍ വടക്കന്‍ കോട്ടയം രാജവംശത്തില്‍ പിറന്ന , പിന്നീട്കേരള സിംഹം എന്ന പേരില്‍ അറിയപെട്ട കേരള വര്‍മ്മ പഴശ്ശി രാജ , ദീര്‍ഘകാലം ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി , ഒടുവില്‍ വീര ചരമം പ്രാപിച്ച പുളകം കൊള്ളുന്ന ചരിത്ര കഥ ഇന്നുള്ളവര്‍ക്കു പലര്ക്കും അറിയാത്തതാണ്‌ . വയനാട്ടിലെ കുറിച്യര്‍ ആയിരുന്നു അദ്ദേഹത്തിന്റെ ഒളിപോരാളികള്‍ . പുരളി മലയിലും, വയനാടന്‍ കാടുകളിലും ഒളിച്ചു താമസിച്ച് ഒളിയുദ്ധം നടത്താന്‍ നിര്‍ബന്ധിക്കപെട്ട ധീര ദേശാഭിമാനി . എല്ലാം സ്വന്തം നാടിനു വേണ്ടി . നാടിന്റെ രക്ഷക്ക് വേണ്ടി. ഒരിക്കലും അദ്ദേഹത്തെ പിടിക്കാന്‍ പറ്റാതെ അടിയറവു പറയേണ്ടി വന്നു .. വിദേശികള്‍ക്ക് . നേരിട്ടു യുദ്ധത്തില്‍ ഒരിക്കലും ജയിക്കാന്‍ ആവില്ല എന്ന് അവര്ക്കു ഉറപ്പുണ്ടായിരുന്നു . രാജ്യദ്രോഹികളായ സ്വദേശികളെ അവര്ക്കു വിലക്കെടുക്കാന്‍ കഴിഞ്ഞത് കൊണ്ടു മാത്രം അദ്ദേഹത്തെകീഴ്പെടുത്താന്‍ കഴിഞ്ഞു . കൊന്നതാണെന്ന് അവര്‍. കൈവിരലില്‍ അണിഞിരുന്ന മോതിരം വിഴുങ്ങി അദ്ദേഹംആത്മാഹൂതി ചെയ്തെന്നു പറയപ്പെടുന്നു. അങ്ങിനെ ആണെന്ന് വിശ്വസിക്കാനാണ് ഇഷ്ടപെടുന്നത്. ബ്രിട്ടീഷുകാരന്റെവാളിനാല്‍ കൊലചെയ്യപെടുന്നതിനേക്കാള്‍ സ്വയം ജീവന്‍ എടുക്കുന്നതാണ് ധീര ദേശാഭിമാനി ഇഷ്ടപെടുക. ചതി കൊണ്ടു മാത്രം കീഴ്പെടുത്തിയ മഹാ പുരുഷനെ വിസ്മൃതിയില്‍ ആഴ്താന്‍ ഇന്നും വൃഥാ ശ്രമിക്കുന്നുണ്ട് പഴയരാജ്യദ്രോഹികള്‍ . ഓര്‍മ്മകളിലേക്ക് കുതിചെത്തുന്ന ഒരു മഹാ പ്രവാഹമായി തീരട്ടെ സിനിമ എന്ന്ആഗ്രഹിച്ചുകൊണ്ട്‌ .... തല്‍ക്കാലം നിര്‍ത്തട്ടെ.
,

Tuesday, October 21, 2008

സുബ്രമ്മണ്യപുരത്തെ വിശേഷങ്ങള്‍ ...

സുബ്രമ്മണ്യപുരം എന്ന സിനിമ കണ്ടിട്ടു മനസ്സിലെ അലകള്‍ അടങ്ങിയിട്ടില്ല ഇതുവരെ... അത് എല്ലാവരോടും ഒന്ന് പങ്കുവെക്കണം എന്ന് തോന്നി. താര രാജാക്കന്മ്മാര്‍ അടക്കി വാഴുന്ന തമിഴ് സിനിമകളില്‍ ഇത് അപൂര്‍വ്വം തന്നെ. പരുത്തി വീരന്‍ സൃഷ്‌ടിച്ച അലകള്‍ അടങ്ങിയിട്ടില്ല ഇതുവരെ. മധുര നഗരത്തിന്‍റെ എണ്‍പതുകളിലെ ഇരുളടഞ്ഞ അദ്ധ്യായങ്ങള്‍ തുറന്നു തന്നിരിക്കുന്നു ഇതിലൂടെ , ശശികുമാര്‍ . പ്രണയത്തിന്‍റെ, വൈരാഗ്യത്തിന്‍റെ, സൌഹൃദത്തിന്‍റെ , ഇതളുകള്‍ വിരിയുമ്പോള്‍ അല്ഭുതപെട്ടുപോകും . പ്രണയം കണ്ണുകളില്‍ വിരിയുന്നു, പടരുന്നു... എന്ന് സിനിമ. അതിലപ്പുറം സ്വന്തം ജീവിതം ഹോമിക്കപെടുന്നവര്‍ക്ക് ഒരു മുന്നറിയിപ്പും. മധുരയുടെ ഇടവഴികളിലൂടെ കാമറയുമൊത്ത് പഴയകാലതോടൊപ്പം നമ്മളും സഞ്ചരിക്കുന്നു. ഓരോ ദൃശ്യവും അതീവ സുന്ദരം. ഏതു കാര്യത്തിനും തമ്മില്‍ തല്ലുന്ന ഒരു ശരാശരി തമിഴന്‍റെ വീടകങ്ങളിലെ കാഴ്ചകള്‍ പോലും അസൂയ ജനിപ്പിക്കുന്ന വിധത്തില്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത് . കോവിലിലെ ഉല്‍സവം... കലാപരിപാടികള്‍.. നാടന്‍ സംഗീതം.. രഥയാത്ര .. അതിനിടക്ക് ഉള്ള തമ്മില്‍ തല്ലല്‍.. എല്ലാം .ഊരിലെ ദുഷ്ചെയ്തികള്‍ കണ്ടു ... ദുഷ്ടപ്രഭുക്കളെ കത്തികള്‍ക്ക്‌ ഇരയാക്കുന്ന നായകന്‍ എങ്കിലും ...അവസാനം പ്രണയിക്കുന്ന പെണ്ണിന്‍റെ ചതിക്ക് മുന്‍പില്‍ കൊല്ലപെടുന്ന ദൃശ്യം പോലും നമ്മെ ഞെട്ടിച്ചു കളയും. ചതി ഇതിലെ ഒരു പ്രധാന കഥാപാത്രം . സ്നേഹിക്കുന്നവളുടെ , സുഹൃത്തിന്‍റെ കാണാമറയത്തെ ചതി. മനുഷ്യനെ എന്നും പിന്തുടരുന്ന ഒരു "വിനോദം ". ഗുണ്ടായിസം നശിപ്പിക്കുന്ന സ്നേഹത്തിന്‍റെ നീരുറവകള്‍ കാണാതെ വയ്യ. കണ്‍കള്‍ വിരുന്താല്‍ എന്ന ഗാനം എത്ര കേട്ടാലും മതിയാവില്ല .